പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെതിരെ താൻ ഉന്നയിച്ച രാഷ്ട്രീയ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. പ്രസംഗത്തിലെ ചില പരാമർശങ്ങളാണ് പുരോഹിത ശ്രേഷ്ഠൻമാർക്ക് വേദനയുണ്ടാക്കിയതെന്ന് കരുതുന്നു. കേക്ക്, വീഞ്ഞ് പരാമർശങ്ങളാണ് അത്തരത്തിൽ തനിക്ക് തോന്നുന്നത്. ആ പരാമർശങ്ങൾ പിൻവലിക്കുന്നു, എന്നാൽ മണിപ്പൂർ വിഷയത്തിൽ നടത്തിയ രാഷ്ട്രിയ വിമർശനത്തിൽ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.
700-ഓളം ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ നടന്നത്. മണിപ്പൂർ കലാപം തടയുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടു. സംഘർഷമൊഴിവാക്കാൻ ഒരു നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മുസ്ലിംകൾക്കെതിരെയും വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.