ഇന്ത്യൻ പ്രീമിയർ ലീഗ് 2024 പുരോഗമിക്കുന്നതിനിടെ ഐപിഎൽ ടീം ഉടമകളുടെ യോഗം വിളിച്ച് ബിസിസിഐ. എപ്രീൽ 16ന് അഹമ്മദാബാദിൽ വെച്ചാണ് യോഗം നടക്കുക. അന്ന് ഡൽഹി ക്യാപിറ്റൽസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരം നടക്കുന്നതിനിടെ ടീം ഉടമകളുടെ യോഗവും നടക്കും. അടുത്ത വർഷം നടക്കേണ്ട ഐപിഎല്ലിന്റെ മെഗാലേലം യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന ഉടമകളുടെ അനൗദ്യോഗിക യോഗമാണ് വിളിച്ചുചേർത്തിരിക്കുന്നത്. അടുത്ത സീസണിൽ ഒരു ടീമിൽ എത്ര താരങ്ങളെ വരെ നിലനിർത്താം, ഒരു ടീമിന് പരമാവധി ചിലവഴിക്കാം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. കഴിഞ്ഞ മെഗാ ലേലത്തിൽ ഒരു ടീമിന് പരമാവധി ചിലവഴിക്കാവുന്ന തുക 90 കോടി രൂപയായിരുന്നുനിലവിൽ, ഓരോ മെഗാ ലേലത്തിനും മുന്നോടിയായി നാല് കളിക്കാരെ നിലനിർത്താൻ ടീമുകൾക്ക് അനുവാദമുണ്ട്, ഇത് മൂന്ന് വർഷത്തിലൊരിക്കൽ നടത്തണം. 2022 ൽ ആണ് അവസാനമായി മെഗാ ലേലം നടത്തിയത്. അടുത്ത മെഗാ ലേലം 2025 ലെ ലീഗിന് മുന്നോടിയായാണ് നടക്കുക.ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ഐപിഎൽ ഒരു മാസം പിന്നിടുമ്പോൾ ടീം ഉടമകൾക്ക് ഒത്തുചേരാൻ മികച്ച വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.