ബേഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടന വേദിയിൽ നിന്ന് ക്ഷുഭിതനായി ഇറങ്ങിപോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയി എന്നത് മാദ്ധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് തന്നെ നടന്ന പനയാൽ സി പി എം ലോക്കൽ കമ്മിറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് അയാൾ അനൗൺസ്മെന്റ് നടത്താൻ തുടങ്ങി. ഞാൻ പിന്നെയും ഒരു വാചകം പറഞ്ഞതിനുശേഷമാണ് സ്നേഹാഭിവാദ്യം എന്നുപറഞ്ഞ് അവസാനിപ്പിക്കുന്നത്. അപ്പോൾ അത് തീരുന്നതിന് മുൻപ് എങ്ങനെയാണ് അനൗൺസ്മെന്റ് പറയുക. ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് നിങ്ങൾ എങ്ങനെ അനൗൺസ്മെന്റ് നടത്തുമെന്ന് ചോദിച്ചു. അപ്പോൾ അയാളത് കേൾക്കുന്നില്ല. ഇത് വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ചെവിട് കേൾക്കില്ലേ?, ഇത് ചെയ്യാൻ പാടുണ്ടോ? ഞാൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടല്ലേ നിങ്ങൾ അനൗൺസ് ചെയ്യാൻ പാടുള്ളൂ എന്ന് ഞാൻ പറഞ്ഞു.