നിപ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പേരെ തലസ്ഥാനത്ത് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. സ്ഥിരീകരണത്തിനായി ഇവരുടെ സാമ്പിളുകൾ തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയക്കും. സമ്പർക്കം മൂലം രോഗബാധയുണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയതിനാലാണ് ഇരുവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. കാട്ടാക്കട സ്വദേശിനിയെയും കോഴിക്കോട് നിന്ന് തലസ്ഥാനത്തെത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെയുമാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. കാട്ടാക്കട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെ പനിയുണ്ടായതോടെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ വിദ്യാർത്ഥിയെയും പനി ബാധിച്ചതോടെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.