ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി മാസം 17-ാം തീയതി ശനിയാഴ്ച ആരംഭിക്കുന്നു. ലക്ഷക്കണക്കിന് ഭക്തകൾ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25-ാം തീയതി ഞായറാഴ്ചയാണ്.
പൊങ്കാല ദിവസം ജാതിമത ഭേദമന്യേ സ്ത്രീജനങ്ങൾ തുറന്ന സ്ഥലത്തുവച്ചു പൊങ്കാല നെവേദ്യം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള സ്ത്രീജനങ്ങൾ ചേർന്നാണ് പൊങ്കാല അർപ്പിച്ച് മടങ്ങുന്നത്.
ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകുന്നത് 127 പേരടങ്ങുന്ന ഒരു ഉത്സവ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിന്റെറെ മേൽനോട്ടം വഹിക്കുന്നതിനായി ജനറൽ കൺവീനർ, ജോയിന്റ് ജനറൽ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ പ്രോഗ്രാം, പബ്ലിസിറ്റി, റിസപ്ഷൻ, അക്കോമഡേഷൻ, മെസ്സ്, കുത്തിയോട്ടം, വോളൻ്റിയേഴ്സ്, പ്രസാദ ഊട്ട്, പ്രൊസഷൻ ആൻ്റ് താലപ്പൊലി എന്നീ കമ്മിറ്റികളും രൂപവത്കരിച്ച് പ്രവർത്തിച്ചു വരുന്നു. ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിവിധ സർക്കാർ വകുപ്പുകൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പത്ര-ദൃശ്യ മാദ്ധ്യമങ്ങൾ, സാമൂഹിക സംഘടനകൾ, റസിഡന്റ് സ് അസോസിയേഷനുകൾ എന്നിവയുടെ സഹായസഹകരണങ്ങൾ ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ബഹു മന്ത്രിമാർ, ബഹു തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ബഹു. ജില്ലാ കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് മേധാവികളും ജനപ്രതിനിധികളും തിരുവനന്തപുരം നഗരസഭാ കൗൺസിലർമാരും സർക്കാരിൻ്റെയും റെയിൽവേ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെയും മേധാവികളും മാദ്ധ്യമപ്രവർത്തകരും പങ്കെടുത്ത അവലോകന യോഗങ്ങൾ നടക്കുകയുണ്ടായി.
പൊങ്കാലയുടെ എല്ലാ ദൃശ്യങ്ങളും ടി.വി ചാനലുകൾ മുഖാന്തിരം സംപ്രേഷണം ചെയ്യുന്നതിനും പ്രധാനചടങ്ങുകൾ ആകാശവാണിയിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ട്രസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.attukal.orgൽ കൂടിയും ട്രസ്റ്റിൻ്റെ ഔദ്യോഗിക ഫേയ്സ് ബുക്ക് പേജായ Attukal Bhagavathy Templeൽ കോടിയും പൊങ്കാലയുടെ തത്സമയ സംപ്രേഷണം ദൃശ്യമാകുന്നതാണ്.
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ഭരണം ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ നിക്ഷിപ്തമാണ്. വർദ്ധിച്ചുവരുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പൊങ്കാല ഇടുന്നതിനുള്ള സ്ഥല സൗകര്യം മെച്ചപ്പെടുത്തുക, താമസത്തിനും മറ്റുമുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയവയ്ക്കായി അനവധി വികസന പ്രവർത്തനങ്ങൾ ട്രസ്റ്റ് ഇതിനകം നടത്തിക്കഴിഞ്ഞു. ഭക്തജനങ്ങളുടെ ആവശ്യം പരിഗണിച്ച് പൂർണ്ണ സജ്ജീകരണങ്ങളോടു കൂടിയുള്ള മൂന്ന് കല്യാണ മണ്ഡപങ്ങളും, ടൂറിസ്റ്റ് ബസ്സ്, ആംബുലൻസ് സർവ്വീസ് എന്നിവയും താമസസൗകര്യത്തിനായി മുറികൾ, ഡോർമിറ്ററി എന്നിവയും താരതമ്യേന കുറഞ്ഞ നിരക്കിൽ ഭക്തജനങ്ങൾക്ക് ലഭ്യമാണ്. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ സ്മാരകമന്ദിരവും ട്രസ്റ്റിന്റെ കീഴിൽ ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിക്കുന്നു.
വികസന പ്രവർത്തനങ്ങൾ
ക്ഷേത്രത്തിന് മുന്നിൽ ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ദർശനം നടത്തുന്നതിന് നടപ്പന്തൽ നിർമ്മിച്ചിട്ടുണ്ട്. കരമനയിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിന് ബണ്ട് റോഡ് ഭക്തജനങ്ങൾക്ക് സൗകര്യപ്രദമാണ്. മികച്ച ഒരു ഗോശാല ക്ഷേത്രത്തിനുണ്ട്. തിടപ്പള്ളിയുടെയും ക്ഷേത്ര ചുറ്റമ്പലത്തിന്റെയും നവീകരണം നടപ്പിലായിട്ടുണ്ട്. നടപ്പന്തലിൽ രണ്ടു വലിയ എച്ച്.വി.എൽ.എസ് ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടാതെ പാർക്കിംഗ് സ്ഥലവികസനം, ഭക്തജനങ്ങൾക്ക് താമസ സൗകര്യം മെച്ചപ്പെടുത്തൽ എന്നിവയും ട്രസ്റ്റ് സമീപ ഭാവിയിൽ നടപ്പാക്കുന്നതാണ്.