വീട്ടിലെ പ്രസവത്തിനിടയിൽ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾത്തന്നെ പ്രാദേശിക ആരോഗ്യപ്രവർത്തകർ വീട്ടിൽപ്പോയിരുന്നു. മുൻപ്രസവങ്ങൾ സിസേറിയനായതിനാലും ബി.പി. ഉണ്ടായിരുന്നതുകൊണ്ടും ആശുപത്രിയിൽ പോകണമെന്ന് നിരന്തരം പറഞ്ഞിരുന്നെങ്കിലും അവർ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.പോലീസും ജനപ്രതിനിധികളും ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു. രാജ്യത്ത് അംഗീകൃതമല്ലാത്ത ചികിത്സാരീതികൾ പ്രാക്റ്റീസ് ചെയ്തിരുന്നയാളാണ് ഇവരുടെ ഭർത്താവെന്നു കേട്ടിരുന്നു. മനഃപൂർവം മരണത്തിലേക്ക് തള്ളിവിട്ട സ്ഥിതിവിശേഷമാണിതെന്നും അതിനനുസരിച്ചുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.