വനിത സംവരണ ബില്ലിന്മേൽ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയുമായിരിക്കും ആദ്യം ചർച്ചയിൽ പങ്കെടുക്കുക എന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും.
ഇന്നലെയാണ് വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ പാർലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമ കൗൺസിലിലും സംവരണ നിർദേശമില്ല. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നമ്മള് എന്ത് ചെയ്യുന്നോ അത് രാജ്യത്തെ ഓരോ പൗരന്മാര്ക്കും പ്രചോദനമാകണം. സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പാര്‍ലമെന്റിലെ മൂന്നില്‍ ഒന്ന് സീറ്റ് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാന്‍ കാബിനറ്റ് അനുമതി നല്‍കിയെന്നും പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.