മാനന്തവാടിയില്‍ നിന്നു പിടൂകൂടിയ തണ്ണിര്‍ക്കൊമ്പന്‍ ചെരിഞ്ഞു. ഇന്ന് ബന്ദിപ്പൂരില്‍ വെച്ചാണ് ആന ചെരിഞ്ഞത്. ഇന്നലെയാണ് മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടിയത്.
ദുഃഖകരമായ വാര്‍ത്തയാണിതെന്നും ഏറ്റവും സുതാര്യമായ രീതിയിലാണ് ആനയെ മയക്കുവെടിവച്ചതെന്നും കേരള വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം എന്താണെന്നു സ്ഥിരീകരിക്കാന്‍ കഴിയു എന്നും മന്ത്രി പറഞ്ഞു.
17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ തളച്ചത്. പിടിയിലായ കൊമ്പനെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെയാണ് എടവക പഞ്ചായത്തിലെ പായോടില്‍ ആദ്യം കാട്ടാനയെ കണ്ടത്. ജനവാസ മേഖലയിലൂടെ ഏറ നേരം സഞ്ചരിച്ച ആന, പുഴ മുറിച്ചുകടന്ന് മാനന്തവാടി നഗരത്തിലെത്തി. ഏഴരയോടെ കെ എസ് ആര് ടി സി ഗ്യാരേജിന് സമീപവും 7.50 ന് ന്യൂമാന്‍സ് കോളജിന് സമീപവും കണ്ട കാട്ടാന എട്ടു മണിയോടെ താലൂക്ക് ഓഫീസ് പരിസരത്തെത്തി.
ഒമ്പത് മണിയോടെ മാനന്തവാടി താഴെ അങ്ങാടിയിലെ പോലീസ് സ്റ്റേഷനു സമീപത്തെ വാഴത്തോട്ടത്തില്‍ ആന നിലയുറപ്പിച്ചു. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണെന്നു തിരിച്ചറിഞ്ഞതോടെ വനപാലകര്‍ കര്‍ണാടക വനം വകുപ്പുമായി ബന്ധപ്പെട്ടു. ഇതോടെയാണ് ജനുവരി 16ന് കര്‍ണാടകയിലെ ഹാസനില്‍നിന്ന് പിടികൂടി മൂലഹള്ള വനമേഖലയില്‍ തുറന്നുവിട്ട തണ്ണീര്‍ കൊമ്പന് എന്ന കാട്ടാനയാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.