ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നു മുതൽ ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഈ മത്സരം കൂടി ജയിച്ചാൽ പരമ്പര നേടാമെന്ന സ്വപനവുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. എന്നാൽ ഒപ്പമെത്താൻ ഇംഗ്ലണ്ടിന് ഈ ടെസ്റ്റ് വിജയിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റതിന്റെ ആശങ്ക ഇംഗ്ലണ്ടിന് ഉണ്ട്. എന്നാൽ മറുവശത്ത് അത് തന്നെയാണ് ഇന്ത്യൻ ടീമിന്റെ കരുത്തും.മൂന്നാം ടെസ്റ്റിലേറ്റ വമ്പന്‍ തോല്‍വിയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ബാസ്ബോള്‍ യുഗത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. അതേസമയം റാഞ്ചിയിലെ പിച്ചിൽ ആശങ്ക പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രംഗത്ത് വന്നിരുന്നു. റാഞ്ചിയിലെ പോലെ ഒരു പിച്ച് ഇതുവരെ കണ്ടിട്ടില്ലെന്നും എന്തു സംഭവിക്കുമെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്രസിങ് റൂമിൽനിന്ന് നോക്കിയാൽ പിച്ച് പച്ചയും പുല്ലും നിറഞ്ഞതായി തോന്നും. എന്നാൽ, അടുത്തേക്ക് പോയി നോക്കിയാൽ ഇരുണ്ടതും തകർന്നതുമായ പിച്ചാണ്. കുറച്ച് വിള്ളലുകളും കാണുന്നുണ്ടെന്നും സ്റ്റോക്സ് പറഞ്ഞു.സ്വന്തം മണ്ണിൽ തുടർച്ചയായ 17ാം പരമ്പര ജയത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ മണ്ണിൽ വന്ന് കപ്പ് നേടുക എന്നത് വിദേശ ടീമുകൾക്ക് തലവേദനയാവുകയാണ്.