രാജ്യത്ത് രണ്ടാം ഘട്ടത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കം 12 സംസ്ഥാനങ്ങളിലെ 89 സീറ്റുകളില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂർത്തിയായി. കേരളത്തിൽ 20 മണ്ഡലങ്ങളിലായി ഇതുവരെ 290 പേരാണ് പത്രിക നൽകിയത്. വിവിധ സ്ഥാനാർഥികൾ ഒന്നിലധികം സെറ്റ് പത്രിക സമർപ്പിച്ചത് കണക്കിലെടുത്താൻ ആകെ 499 പത്രികകൾ സമർപ്പിക്കപ്പെട്ടു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പത്രിക സമർപ്പിച്ചത് – 22 പേർ. പൊന്നാനിയിൽ 20 പേരും പത്രിക നൽകി.
സംസ്ഥാനത്ത് അവസാന ദിനം നിരവധി പ്രമുഖർ പത്രിക നൽകി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ NDA സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രി ഡോ. S. ജയശങ്കര്‍, തുടങ്ങിയവര്‍ക്കൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് അദ്ദേഹം പത്രികാ സമര്‍പ്പണത്തിന് എത്തിയത്.
ആറ്റിങ്ങലില്‍ UDF സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് പത്രിക നല്കി. ആലപ്പുഴയില്‍ UDF സ്ഥാനാര്‍ത്ഥി K.C വേണുഗോപാലും പത്രിക നൽകി. മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് വേണുഗോപാല്‍ പത്രിക നല്കാന് എത്തിയത്. ആലപ്പുഴ മണ്ഡലത്തിലെ LDF സ്ഥാനാര്‍ത്ഥി A.M ആരിഫും പത്രിക സമര്‍പ്പിച്ചു.
സിറ്റിംഗ് MPയും UDF എറണാകുളം മണ്ഡലം സ്ഥാനാർത്ഥിയുമായ ഹൈബി ഈഡൻ വരണാധികാരിയും ജില്ലാ കളക്ടറുമായ NSK ഉമേഷിനു മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയത്ത് UDF സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
തൃശൂരില്‍ NDA സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും പത്രിക നൽകി. വയനാട്ടില്‍ BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് NDA സ്ഥാനാര്‍ത്ഥിയായി പത്രിക നല്കി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റോഡ് ഷോയ്ക്ക് ശേഷമാണ് സുരേന്ദ്രന് പത്രിക നല്‍കിയത്.
പാലക്കാട് NDA സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും ആലത്തൂരില്‍ UDF സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും പത്രിക സമര്‍പ്പിച്ചു. വടകരയില്‍ UDF സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ റോഡ് ഷോയ്ക്ക് ശേഷം പത്രിക നല്കി. മാവേലിക്കരയിൽ NDA സ്ഥാനാർത്ഥി ബൈജു കലാശാല പത്രിക സമർപ്പിച്ചു.
കേരളത്തില്‍ – 20, കര്‍ണാടകയില്‍ – 14, രാജസ്ഥാനില്‍ – 13, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എട്ട് വീതം മധ്യപ്രദേശില്‍ ഏഴ്, അസം, ബിഹാര്‍ അഞ്ച് വീതം, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് മൂന്ന് വീതം മണിപ്പൂര്‍ ത്രിപുര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. ഇവിടങ്ങളില്‍ ഏപ്രില്‍ 26 ന് വോട്ടെടുപ്പ് നടത്തും.
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെയാണ്. അടുത്ത തിങ്കളാഴ്ച വരെ പത്രിക പിന്‍വലിയ്ക്കാം