ഹൃദയ സരസിലെ പ്രണയപുഷ്പമായി, മലയാളിക്ക് ഗാന വസന്തം തീർത്ത കലാകാരൻ ശ്രീകുമാരൻ തമ്പി ശതാഭിഷിക്തനാകുന്നു. മലയാള ഭാഷയുടെ മാദക ഭംഗി തരിമ്പും ചോരാതെ, കാറ്റിലും കസ്തൂരി മണക്കുന്ന ഒരു പിടി ഗാനങ്ങൾ. കഥ,തിരക്കഥ, സംഭാഷണം, നിർമാണം , സംവിധാനം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച പ്രതിഭയുടെ സർഗ ജീവിതം മലയാളിക്ക് അനുഗ്രഹവും അഭിമാനവുമാണ്.മലയാള സിനിമയില്‍ പിറന്ന എക്കാലത്തെയും മികച്ച പ്രണയഗാനമായി ‘ചെമ്പകത്തൈക’ളെ വിശേഷിപ്പിക്കുന്നവരുണ്ട്. സിനിമക്ക് വേണ്ടി തമ്പി രചിച്ച ആദ്യഗാനം ”താമരത്തോണിയില്‍ താലോലമാടി” (കാട്ടുമല്ലിക) എന്നതായിരുന്നു. പിന്നീട് എത്രയോ മനോഹര ഗാനങ്ങള്‍…. ചെമ്പകത്തൈകള്‍ പൂത്ത (കാത്തിരുന്ന നിമിഷം), താമരപ്പൂ നാണിച്ചു (ടാക്സി കാര്‍), ഇലഞ്ഞിപ്പൂമണമൊഴുകി വരും (അയല്‍ക്കാരി), നന്ത്യാര്‍വട്ട പൂ ചിരിച്ചു (പൂന്തേനരുവി), മല്ലികപ്പൂവിന് മധുരഗന്ധം (ഹണിമൂണ്‍) , ഇലവംഗപ്പൂവുകള്‍ (ഭക്തഹനുമാന്), കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍, പനിനീര് കാറ്റിന് (വെളുത്ത കത്രീന), കാശിത്തെറ്റി പൂവിനൊരു കല്യാണാലോചന (രക്തപുഷ്പം), ചെമ്പകമല്ല നീ ഓമലേ (കതിര്‍മണ്ഡപം), ചെമ്പരത്തിക്കാട് പൂക്കും (അമൃതവാഹിനി), പനിനീര് പൂവിന്റെ പട്ടുതാളില്‍ (അഞ്ജലി), ജാതിമല്ലി പൂമഴയില്‍, കണിക്കൊന്നയല്ല ഞാന്‍ കണികാണുന്നതെന്‍ (ലക്ഷ്മി), താമരമലരിന്‍ തങ്കദളത്തില്‍ (ആരാധിക), താഴമ്പൂ മുല്ലപ്പൂ താമരപ്പൂ (അജ്ഞാതവാസം), നീലാംബുജങ്ങള്‍ വിടര്‍ന്നു, കസ്തൂരി മല്ലിക പുടവ ചുറ്റി (സത്യവാന് സാവിത്രി), പവിഴമല്ലി പൂവിനിപ്പോള്‍ പിണക്കം (അജയനും വിജയനും), പാതിവിടര്‍ന്നൊരു പാരിജാതം (അനാഥ ശില്പ്പങ്ങള്), രാജമല്ലികള്‍ പൂമഴ തുടങ്ങി (പഞ്ചതന്ത്രം), സൂര്യകാന്തി പൂ ചിരിച്ചു (ലൈറ്റ് ഹൗസ്), ഓമന താമര പൂത്തതാണോ (യോഗമുള്ളവള്‍)…..ഏകദേശം മൂവായിരത്തിലധികം മലയാള ചലച്ചിത്രഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചു. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമേ, ടെലിവിഷന്‍ പരമ്പരകള്‍ക്കായും സംഗീത ആല്‍ബങ്ങള്‍ക്കായും ശ്രീകുമാരന്‍ തമ്പി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ‘കവിത എനിക്കു വേണ്ടിയും പാട്ട് മറ്റുള്ളവര്‍ക്കു വേണ്ടിയുമാണ് ഞാനെഴുതുന്നതെ’ന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു.പാട്ടെഴുതുമ്പോള്‍ കഥാപാത്രമായിമാറും ശ്രീകുമാരന്‍ തമ്പി പറയാറുണ്ട്.