ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 60 സാക്ഷികളെയും നാൽപത് രേഖകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 750 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കേസിൽ പ്രതികളാണ്. തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി കെ രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയിൽ കെ ജി മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. കേസിൽ എംആർഐ റിപ്പോർട്ടാണ് നിർണായകമായത്.