മണിക്കൂറുകൾ നിറുത്താതെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലായി. മണക്കാട്, തേക്കുംമൂട്, ചാക്ക, ഗൗരീശപട്ടം, ഉള്ളൂർ തുടങ്ങി നഗരത്തിലെ മിക്കയിടങ്ങളിലും വൻ വെള്ളക്കെട്ടാണ്. തേക്കുംമൂട് ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറി. 120 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നിറുത്താതെ പെയ്ത മഴയിൽ സമീപത്തെ തോട് നിറഞ്ഞ് അർദ്ധരാത്രിയോടെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു. ഇവിടെ നിന്ന് ജനങ്ങളെ മാറ്റാനുള്ള നടപടികൾ ഉടൻ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ചാക്ക റോഡിലെ വെള്ളക്കെട്ടുകാരണം നിരവധി വാഹനങ്ങൾ കേടായതായും റിപ്പോർട്ടുണ്ട്.
തെറ്റിയാർ കരകവിഞ്ഞതോടെ ചരിത്രത്തിലാദ്യമായി ടെക്നോപാർക്ക് മുങ്ങി. ഗായത്രി ബിൽഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. പ്രധാന ഗേറ്റുവഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച ആയതിനാൽ ടെക്നോപാർക്കിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും അവധിയാണ്. തെറ്റിയാർ തോടിൽ നിന്നുളള വെള്ളം കയറിയതിനെത്തുടർന്ന് മൂന്നുകുടുംബങ്ങളെ ഫയർഫാേഴ്സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഫേസ് ത്രീ കാമ്പസിനുസമീപം തെറ്റിയാർ തോടിൽ നിന്നുള്ള വെള്ളം കയറിയതോടെ ഇവിടത്തെ ഹോസ്റ്റലിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ശ്രീകാര്യത്ത് കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്നു വീടിനു മുകളിൽ പതിച്ചു. ഗുലാത്തി ഇൻസ്റ്റിറ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻഭാഗത്തെ മതിലാണ് സമീപത്തെ നാല് വീടുകൾക്ക് മുകളിലേക്ക് പതിച്ചത്.ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അറിയുന്നത്. പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. പോത്തൻകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെഞ്ഞാറമൂടിന് സമീപം പുല്ലമ്പാറയിൽ മതിലിടിഞ്ഞുവീണ് വീട് തകർന്നിട്ടുണ്ട്.മണ്ണന്തലയ്ക്കുസമീപം മരുതൂരിലും പുത്തൻപാലത്തും, അമ്പലത്തിൻകരയിലും വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
സംസ്ഥാനത്ത് തുലാവർഷം അതിശക്തമാവുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് മഴ ശക്തി പ്രാപിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും ഈ മാസം 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു