കേരള ബാങ്കിൽ നിന്നും പണയ സ്വർണം മോഷണം പോയ സംഭവത്തിൽ ബാങ്കിന്റെ മുൻ ഏരിയ മാനേജറും ചേർത്തല സ്വദേശിയുമായ മീരാ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന മീരാ മാത്യുവിനെ പട്ടണക്കാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചേർത്തല, പട്ടണക്കാട് അർത്തുങ്കൽ എന്നിവിടങ്ങളിലെ 4 ശാഖകളിൽ പണയ സ്വർണം മോഷണം പോയ സംഭവത്തിലാണ് ഇവർക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഇവിടങ്ങളിലെ 4 ശാഖകളിൽ നിന്നുമായി 335.08 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്. ബാങ്കിന്റെ നാല് ശാഖകളുടെയും മാനേജർമാർ ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ പോലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു.
2023 ജൂൺ ഏഴിന് മീരാ മാത്യുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് ജൂൺ 12നാണ് പോലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. 171.300 ഗ്രാം സ്വർണം മോഷണം പോയ ചേർത്തല നടക്കാവ് ശാഖയിലാണ് ഏറ്റവും കൂടുതൽ സ്വർണം നഷ്ടപ്പെട്ടിരിക്കുന്നത്.
അർത്തുങ്കൽ ശാഖയിൽ നിന്ന് 6ഗ്രാം സ്വർണ്ണവും ചേർത്തല പ്രധാന ശാഖയിൽ നിന്ന് 55.480 ഗ്രാം സ്വർണവും പട്ടണക്കാട് ശാഖയിൽ നിന്ന് 102.300 ഗ്രാം സ്വർണവും ആണ് മോഷ്ടിക്കപ്പെട്ടത്. അറസ്റ്റിലായ മീരാ മാത്യു ബാങ്കുകളിലെ പണയ സ്വർണ്ണ പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയ മാനേജർ കൂടിയാണ്.