പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായ ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രസർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐക്ക് കൈമാറിയതിലുള്ള വിജ്ഞാപനത്തിൽ എത്രയും പെട്ടെന്ന് നടപടിയെടുക്കാനാണ് ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചത്.അന്വേഷണം വൈകുന്നത് എന്തുകൊണ്ടാണ് എന്നും ആരാണ് ഇതിന് ഉത്തരവാദി എന്നും ആരാഞ്ഞ കോടതി ഉചിതമായ വിജ്ഞാപനം എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്നും ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കും എന്നും പറഞ്ഞു. സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയത് 18 ദിവസം വൈകിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ക്ലറിക്കൽ ജോലികൾ മാത്രമായിരുന്നില്ലേ ഇത് എന്നും ആരാണ് ഇതിന് ഉത്തരവാദി എന്നും ആരാഞ്ഞു.സിദ്ധാർത്ഥന്റെ പിതാവ് ടി ജയപ്രകാശ് സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കുകയാണ് എന്ന് ആരോപിച്ചു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെനിർദ്ദേശം. കേസുമായി ബന്ധപ്പെട്ട ഹർജി 9ന് വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് മനപൂർവ്വമായ ശ്രമം നടക്കുന്നുണ്ട് എന്നും അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് സിദ്ധാർത്ഥന്റെ പിതാവ് ഹർജി സമർപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.