സംസ്ഥാനത്തെ ജയിലുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 20 തടവുകാർ. ഇവരെല്ലാവരും ശിക്ഷാവിധിക്കെതിരേ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് കൂടുതൽപേർ -ഒമ്പത്. തിരുവനന്തപുരം, കണ്ണൂർ സെൻട്രൽ ജയിലുകളിൽമാത്രമാണ് തൂക്കുമരമുള്ളത്. ഇതിൽ ഏറ്റവുംകൂടുതൽ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂർ സെൻട്രൽ ജയിലിലാണ്.
കേരളപ്പിറവിക്കുശേഷം കണ്ണൂർ ജയിലിൽ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. തൂക്കിലേറ്റുന്നതിന് ജയിൽവകുപ്പിൽ ആരാച്ചർമാരില്ല. ജയിലുദ്യോഗസ്ഥർക്ക് വേണമെങ്കിൽ പരിശീലനം നേടി ശിക്ഷ നടപ്പാക്കാനാകും. അസ്ഫാക്ക് ആലത്തിന് എറണാകുളം പോക്സോകോടതി വധശിക്ഷ വിധിച്ചെങ്കിലും അതുനടപ്പാക്കാൻ നടപടിക്രമങ്ങൾ ഏറെയുണ്ട്. പോക്സോ കോടതിവിധി ഹൈക്കോടതി ശരിവെക്കുക എന്നതാണ് ആദ്യ കടമ്പ. അതിനായി വിചാരണക്കോടതിയിൽനിന്നുള്ള രേഖകൾ ഹൈക്കോടതിയിലേക്ക് കൈമാറും. അതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതിയെയടക്കം കേട്ടുവേണം തീരുമാനമെടുക്കാൻ.