രാജ്യത്ത് പെട്രോൾ- ഡീസൽ വിലകുറച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി.കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പെട്രോള്‍, ഡീസല്‍ വിലക്കുറവിന്റെ കാര്യം ഔദ്യോഗിക എക്സ് പേജ് വഴി അറിയിച്ചത്. രാജ്യത്തെ ജനങ്ങളാണ് തന്റെ കുടുംബമെന്നും അവരുടെ ക്ഷേമമാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി തന്റെ തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സമീപഭാവിയില്‍ കുറവ് വരുത്താന്‍ കഴിയില്ലെന്ന് പെട്രോളിയം മന്ത്രി ജനുവരിയില്‍ പറഞ്ഞിരുന്നു. വില കുറയ്ക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും അത് വെറും മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന്റെ വില ലിറ്ററിന് 96 രൂപയാണ്. ഇത് രണ്ട് രൂപ കുറഞ്ഞ് 94 രൂപയിലേക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ വില എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ് വന്നിരിക്കുന്നത്.പെട്രോളിനും ഡീസലിനും നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനങ്ങളും നിരക്ക് കുറക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാൻ സര്‍ക്കാരും ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതിയില്‍ രണ്ട് ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചു.