സംസ്ഥാനത്ത് നാളെ മുതല്‍ തപാല്‍ വോട്ട് ചെയ്യാം. ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 18,19,20 തിയതികളില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിനായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും സജ്ജീകരിച്ചു. ഒരു പരിശീലന കേന്ദ്രത്തില്‍ രണ്ട് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്.പരിശീലനത്തിന് ശേഷമാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക. വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമീഷന് നിശ്ച്ചയിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ സ്ഥാനാർഥികള്‍/സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്ക് പോളിങ് ഏജന്റുമാരെ നിയോഗിക്കാം.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് അവരവരുടെ മണ്ഡലങ്ങളിലെ പ്രത്യേക വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാനാകൂ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നിർദേശം. മുൻപ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് ബാലറ്റ് പേപ്പർ തപാലിൽ അയച്ചുകൊടുക്കുമായിരുന്നു. വോട്ട് ചെയ്ത് രജിസ്റ്റേർഡ് തപാലിൽ മടക്കി അയയ്ക്കാനും സൗകര്യമുണ്ടായിരുന്നു.അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിജിറ്റൽ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.